Wednesday, September 23, 2009

***അന്നും ഇന്നും***




അന്ന്
അവന്‍റെ പ്രണയം
രക്തത്തിലലിഞ്ഞെന്നു കരുതിയാണ്
കൈ ഞരമ്പ് മുറിച്ചത്

ഒഴുകിയിറങ്ങുന്ന രക്തതുള്ളികളില്‍
കാളകൂടം പോലെ പ്രണയം നുരഞ്ഞു
പൊന്തിയിരുന്നു...

അസ്വസ്ഥതകള്‍ നിറഞ്ഞ്
ഉറക്കമില്ലാത്ത രാവുകളില്‍
കോറിയിട്ട, കണ്ണിരു വീണ്
പടര്‍ന്ന അക്ഷരങ്ങളിലൂടെ
ലോകം എന്‍റെ പ്രണയത്തെ ഊറ്റിക്കുടിക്കും
എന്ന് കരുതിയാണ്
ഡയറി കത്തിച്ചു കളഞ്ഞത്.....

ഇരുട്ടുമാത്രമുള്ള മുറിയില്‍
ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
വേഴ്ച നടത്തിയതിനാണ്
മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്

ഇന്ന്,
ഒരു സ്നേഹമരത്തിന്‍റെ തണലില്‍
അരുമക്കിടാങ്ങളുടേ വാത്സല്യചൂടില്‍
മനസ്സ് നിറഞ്ഞിരിക്കുമ്പോഴും
ഇടതു കൈത്തണ്ടയിലെ ചെറുമുറിപ്പാടിലൂടെ
പ്രണയം പല്ലിളിക്കുന്നു......
മറവിയെ കാര്‍ന്നു തിന്ന്,
വഞ്ചനയുടെ മുഖവുമായി
അതെന്നെ പരിഹസിക്കുന്നു

Thursday, September 17, 2009

വാക്ക്




ഞാനെന്‍റെ വാക്കിനു
പാലും പഴവും
നെയ്യും വയമ്പും നല്‍കി .

കുളിപ്പിച്ച്,
പുത്തനുടുപ്പിച്ച്
സുന്ദരനാക്കി.


ഇരവും പകലും
പിരിയാതെയിരുന്നു
പുസ്തകം തീറ്റി.

നേദിച്ച വെണ്ണയും
സംസം തീര്‍ത്ഥവും
വിശുദ്ധ അപ്പവും
കൊടുത്തു

താടിയും മുടിയും നീട്ടി
ഭസ്മം പൂശി
ദേശാടനത്തിനയച്ചു.


എന്നിട്ടും
നിന്‍റെ വാക്കോളം
വളര്‍ന്നില്ല

ഒടുവില്‍,

കുരുടനാക്കി,
ചെകിടനാക്കി,
മദ്യപനാക്കി,
ഭ്രാന്തനും
പ്രാകൃതനുമാക്കി
വേഷം കെട്ടിച്ചു

എന്നിട്ടും!

ഇനി നഗ്നനായി നടത്തിക്കാം
ആരങ്കിലും കല്ലെറിയാതെയിരിക്കില്ല