Monday, November 26, 2012

എന്റെ " മരിച്ചവര്‍ കൊണ്ട് പോകുന്നത് "എന്ന കവിത പ്രഥമ  സമാഹാരത്തിന്റെ പ്രകാശനം എട പ്പാളില്‍ വെച്ച് നടന്നു. ശിവ ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഉം സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ ,  കവി പി. രാമന് ആദ്യ പ്രതി നെല്കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു . നിരൂപകന്‍ വിജു വി നായരങ്ങാടി പുസ്തക പരിചയം നിര്‍വഹിച്ച ചടങ്ങില്‍ , പി പി രാമചന്ദ്രന്‍, കുഴൂര്‍ വില്‍‌സണ്‍ , വിഷ്ണുപ്രസാദ്‌, വി മോഹനകൃഷ്ണന്‍ , വി പി ഷൌക്കത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു.













അവതാരിക : പി എന്‍ ഗോപികൃഷ്ണന്‍ 
വിതരണം : പായല്‍ ബുക്ക്സ് കണ്ണൂര്‍ 
വില : 50/-


Saturday, November 3, 2012

ക്വ ട്ടേ ഷ ന്‍

എത്രകാലമായിങ്ങനെ 
നിന്റെ പിറകെ,
നീയോ.....? 

ഒടുക്കം ഞാന്‍ അതങ്ങ് 
ചെയ്തു......

ഒരു മഴ
വഴിനീളെ 
നിന്നെ പിന്തുടരുന്നുവെങ്കില്‍ 
സൂക്ഷിച്ചോ,
അതെന്റെ ക്വട്ടേഷനാ ...... 

ഒരു കാറ്റ് 
അറിയാത്ത ഭാവത്തില്‍ 
നിന്റെ തട്ടി കടന്നു 
പോവുന്നെങ്കില്‍ 
സൂക്ഷിച്ചോ,

അതും എന്റെ ക്വട്ടേഷനാ ... 

ഒരു വെയില്‍
വിലാസം ചോദിക്കാനെന്ന 
നാട്യത്തില്‍ 
നിന്നെ സമീപിക്കുന്നെങ്കില്‍ 
സൂക്ഷിച്ചോ,
എന്റെ ക്വട്ടേഷന്‍ തന്നെ ...

വഴിവക്കില്‍
തണല്‍ വിരിക്കാന്‍ എന്ന ഭാവത്തില്‍ 
നില്‍ക്കുന്ന 
ആ പൂമരം ഉണ്ടല്ലോ ?
എന്റെ ക്വട്ടേഷനാ .....

പാത മുക്കില്‍ 
തീറ്റ തേടാന്‍ എന്ന വ്യാജേന 
ചിറകു കുടഞ്ഞിരിക്കുന്ന 
മൈന കൂട്ടങ്ങള്‍ ഇല്ലേ ?
എന്റെ ക്വട്ടേഷനാ !

നിന്റെ ഉറക്കത്തിന്റെ 

ആളൊഴിഞ്ഞ കവലയില്‍ വെച്ച് 
അവര്‍ നിന്നെ വളയും

ഞാന്‍ കൊടുത്തയച്ച 
മൂര്‍ച്ചയുള്ള സ്വപ്ങ്ങള്‍ കൊണ്ട്
നിനക്കിട്ട് പണിയും

ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍
ചുറ്റിലും ചിതറിതെറിച്ചത്
എണ്ണി നോക്കണേ.... 
അന്‍പത്തിയൊന്നു റോസാപൂക്കള്‍ 
തന്നെ ഉണ്ടോയെന്ന്‍,.............

Monday, July 9, 2012

ബ്രേക്കിംഗ് ന്യൂസ്‌





നന്നേ രാവിലെ

സ്കൂളിലേക്കുള്ള വഴിയില്‍

ഒരു കുഞ്ഞു മഴ

വിതുമ്പിക്കരയുന്നു.



ഇന്നലെ രാവോളം

തോരാതെ തല തല്ലി

കരഞ്ഞൊടുങ്ങിയ

അമ്മമഴയെ തേടി

ഇറങ്ങിയതാവണം.



കരിവീട്ടികള്‍ക്കപ്പുറം

തൂവാക്കൊടിച്ചികള്‍ക്കിടയിലൂടെ

ഒരു കാറ്റ് അവളെ

നോട്ടമിട്ടു കഴിഞ്ഞു.



നാളെ

ഏതു പൊന്തയില്‍ നിന്ന്

ഏതു നിലയില്‍

കണ്ടെത്തിയെന്ന്

ഏതു ചാനലാവും

ആദ്യം റിപ്പോര്‍ട്ട് ചെയ്യുക?

Thursday, May 24, 2012

മത്തവള്ളി





വെയില് മുഴവന്‍ കൊണ്ടാ

കിളച്ചത് ,

ഇല്ലാത്ത കാശിറക്കിയാ

നനവും വളവും കൊടുത്തത്

വിയര്‍പ്പുരുക്കി തൂവിയാ

പരിപാലിച്ചത്

പുരക്കു വെച്ചത് എടുത്താ

പന്തലിട്ടത്

എന്നിട്ടിപ്പോ എന്തായി ?.

വേലിയും മതിലും ചാടി

അങ്ങേ പറമ്പിലെ

ചാമ്പ മരത്തെ ചുറ്റി

പൂവിട്ടു നില്‍ക്കുന്നു

എന്റെ സ്വന്തം മത്തവള്ളി

Thursday, May 10, 2012

'വീണ' പൂവ്






ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ആരായിരിക്കും ?



കാലില്‍ പുരണ്ട

പൂമ്പൊടിയുടെ തെളിവില്‍

പൂമ്പാറ്റയാണെന്ന് ...



ഇടയ്ക്കിടെ

വഴക്കിട്ടിരുന്നു വെന്ന

ദൃക്സാക്ഷി മൊഴിയില്‍

കാറ്റാണെന്ന്...



ഒരു കരിവണ്ട്

തണ്ടുകള്‍ക്കിടയിലൂടെ

പൂവിനെ ലക്ഷ്യമാക്കി

നീങ്ങിയിരുന്നുവേത്രേ !



ഇലകള്‍ ക്കടിയില്‍

അങ്ങിങ്ങ്

ഉറുമ്പിന്‍ പറ്റങ്ങള്‍

തമ്പടിച്ചിരുന്നുവെത്രേ !



പകല്‍ മുഴവന്‍

വെളുക്കെ ചിരിച്ച്

കൂടെ തന്നെ ഉണ്ടായിരുന്ന

വെയിലിനെ

അന്തിക്ക് ശേഷം

കാന്മാനില്ലത്രേ !





ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ഇവര്‍ ആരുമല്ലാതെ

ആരായിരിക്കും ?

Friday, March 9, 2012

പാഴ്മരം




ഒരു മുല്ല വള്ളി
കുഞ്ഞി കൈ നീട്ടി
വിരല്‍ തുമ്പ് പിടിക്കുന്നതിലും ,

ഒരു അണ്ണാറക്കണ്ണന്‍
വാതോരാതെ ചിലച്ച് ,
വയറു നിറക്കുന്നതിലും

ഒരു കുറുമ്പി കാക്ക
ചുള്ളി കമ്പുകള്‍ കൂട്ടി വെച്ച്
കൂടൊരുക്കുന്നതിലും

ഒരു വായാടി കാറ്റ്
വേലിക്കപ്പുറം നിന്ന്
കിസ പറയുന്നതിലും

ഒരു കുസൃതി കുട്ടന്‍
താഴ്ന്ന ചില്ലകളില്‍ ഒന്നില്‍
ഊഞ്ഞാലാടി കളിക്കുന്നതിലും

സന്തോഷമെന്തുണ്ട്
ഒരു പാഴ്മരത്തിന്?

Tuesday, February 21, 2012

പാരായണം

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രപാരായണം ചെയ്യുന്നു,
മദ്ധ്യാഹ്നവെയില്‍.....

ആരയോ പേടിച്ച്
എവിടെയോ ഒളിച്ചിരുന്ന
കരിമൂര്‍ഖന്‍
പത്തി വിടര്‍ത്തി,
നെല്ല് ചികയുകയായിരുന്ന
കോഴിയമ്മയിലേക്ക്....

നെല്ലിത്തയ്യോട് ചേര്‍ന്നിരുന്ന്,
കിസ പറയുകയായിരുന്ന കാറ്റ്,
ഡാര്‍വ്വിനെ പഠിക്കുകയായിരുന്ന
വെള്ളരി പ്രാവിലേക്ക് ....


ഏറുകൊണ്ടും,പട്ടിണിക്കിടന്നും
ചാവാറായ ചാവാലി നായ
ഇളം പുല്ലു രുചിച്ചുകൊണ്ടിരിക്കുന്ന
നന്ദിനിക്കുട്ടിയിലേക്ക് .....

കിട്ടാന്‍ പോകുന്ന മുള്ളിന്‍റെ
രുചിയോര്‍ത്ത് ,
കൈ നുണഞ്ഞിരുന്ന കണ്ടന്‍
വിറളിപിടിച്ച്, കാക്ക പറ്റത്തിലേക്ക് ...

ഓലത്തുഞ്ചത്ത് ,
കൊട്ടുവായിട്ടിരുന്ന പ്രാപ്പിടിയന്‍
മണ്ണുവാരി കളിച്ചിരിക്കുന്ന
അണ്ണാറക്കണ്ണനിലേക്ക് ....

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രം വായിച്ചു ,
രസിച്ചിരിക്കയാണ് , ഇപ്പോഴും .
മദ്ധ്യാഹ്നവെയില്‍.....

Sunday, February 5, 2012

കീരി





ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട്
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും
അവിടെ നിന്ന്‍ മനക്കിലേയ്ക്കുമുള്ള
നിന്റെ ശരവേഗപ്പാച്ചില്‍ .

പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .

ആഞ്ഞില് കടഞ്ഞ
മരയഴി തകര്‍ത്ത്
കോഴി പറ്റങ്ങളെയെല്ലാം
മോചിപ്പിച്ചിട്ടുണ്ട്

കമ്മ്യുണിസ്റ്റ് പച്ചകളും
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക്
വീറോടെ ജാഥ നയിച്ചിട്ടുണ്ട്

എല്ലാം ശരി തന്നെ..


ഇന്നീ പഞ്ചായത്ത് റോഡില്‍
നമ്പര്‍ പ്ലേറ്റില്ലാ
വാഹനമിടിച്ച്
ചത്ത്‌ മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം
നീ പഠിക്കേണ്ടിയിരുന്നു
ആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം

Friday, January 6, 2012

കുന്ന്




അന്തിക്ക്
ദേഹാസകലം മഞ്ഞള് തേക്കും

രാവില്‍
നിലാ വെണ്ണ നെറുകില്‍ പൊത്തി
മുടി വേറെടുക്കും

ഏഴര വെളുപ്പിന്
തെളിന്നീരില്‍, വിസ്തരിച്ച്
കുളി

ഉലരാത്ത മുടിനിറയെ
കണ്ണാന്തളി ചൂടും

ചെമ്മേഘങ്ങളില്‍ വിരല്‍ തൊട്ടു
നീട്ടി കുറി വരക്കും

പ്രാണന്റെ ചെറു മിടിപ്പുകള്‍ പോലും
നിന്റെ പ്രശാന്തതയില്‍ നിന്ന്
ചിറകടിച്ചുയരുന്നത്
പ്രകൃതി വിസ്മയത്തോടെ
നോക്കി നില്‍ക്കും...

അല്ലാ....,
ഇപ്പോള്‍ നീ ഏതെണ്ണയാ തേക്കുന്നത് ?
ഏത് വെള്ളത്തിലാ കുളിക്കുന്നത്
മുടി മുക്കാലും പോയല്ലോ
ബാക്കി ഉള്ളതെല്ലാം നരച്ചല്ലോ ....