അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു
മഴയും
അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു
മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു
അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി
മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി
അമ്മുക്കുട്ടി
സ്കൂള്‍ മുറ്റത്തെ
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ
നോക്കി,
മഴയും
അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
"അമ്മേ കാണന്നേ"ന്ന്
വിതുമ്പാന്‍ തുടങ്ങി
മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
"എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ" ന്ന്
കരയാന്‍ തുടങ്ങി
ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു
മഴ
അക്ഷരങ്ങളിലേക്ക്
ആർത്തിയോടെ നോക്കി
പിന്നേയും
കരഞ്ഞുകൊണ്ടേയിരുന്നു.