Thursday, December 9, 2010

മരിച്ചവര്‍ കൊണ്ടുപോകുന്നത്




ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

നാരായണന്‍ നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന്‍ കുന്ന്

...........................
............................
.........................

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?

Thursday, November 18, 2010

മുള്ളു പാതകള്‍



ഇരുപത്തിയെട്ടിനു കെട്ടിയ
കറുത്ത ചരട്.
തോന്നികുരുമ്പില്‍ നിന്നും
പൂജിച്ചു വാങ്ങിയ വെള്ളി തകിട്
മണ്ണാന്‍ കേശവന്‍ ജപിച്ചൂതിയ
മഞ്ഞ ഉറുക്ക്.
എന്നിട്ടും ,പത്തില്‍ വെച്ചെന്നെ
'വയലാറിന്റെ 'പ്രേതം പിടികൂടി ..

ദിക്കറിയാതെ മനസ്സ് നടത്തിയ
ബൊഹീമിയന്‍ യാത്രകള്‍
വായനാ മുറിയിലെ
വിളര്‍ത്ത വെളിച്ചത്തിലൂടെ ഊര്‍ന്നു വീണ
ചിലിയന്‍ രുധിരാക്ഷരങ്ങള്‍
കാതിനെ തുളച്ച ബൊളീവിയന്‍ ഗര്‍ജനം
എന്നിട്ടും, കോളേജില്‍ വെച്ചെന്നെ
"നന്ദിത" പ്രണയ തടവിലാക്കി


"മരിയ" ഉറക്കം നടിച്ചുറങ്ങും
ജുഹുവിലെ "പീത സായന്തന"ത്തിലോ ?
പരിചിതമായ ഗോവന്‍ തെരുവിലെ
കശുമാ ചോട്ടിലോ ....
ഞാന്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ
"ജലരഹിതമായി" കുടിച്ചിറക്കി ....

ഇന്ന് ,
ഒരു കണ്ണില്‍ ചോരയും
മറു കണ്ണില്‍ അഗ്നിയുമായി
സച്ചിദാനന്ദന്‍

നുരുങ്ങാക്ഷരങ്ങളില്‍
ഉദ്ബോധനത്തിന്റെ
ജൈവ കോശങ്ങള്‍ നിറച്ച്
കെ ജി ശങ്കര പിള്ള

അബോധത്തിന്റെ
അടിത്തട്ടിലെവിടെയോ
കവിതയുടെ വേശ്യ ഗൃഹമുണ്ടെന്നു
മന്ത്രിച്ച്‌ എ അയ്യപ്പന്‍



ഇനി, ഏതു വിഷം കുത്തി വെച്ചാല്‍
കവിതയുടെ നരകത്തീരതടിയാം
എന്നറിയാതെ ഉഴറി ഞാന്‍.......

*********************
മരിയ,പീത സായന്തനം ,ജലരഹിതമായ ...എല്ലാം ചുള്ളികാടിന്റെ എവിടെ ജോണിലെ പ്രയോഗങ്ങള്‍

Wednesday, July 14, 2010

കണ്ണനും രാധയും




പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Wednesday, March 24, 2010

മാവേ....പൂക്കില്ലേ?????????????




ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല


നാളെ തന്നെ ഊഞ്ഞാലിടാം
ചോട്ടില്‍ തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം

പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?


ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..
Tags:


Share

Thursday, February 4, 2010

വികസനം



പണ്ട്,
തൊടികള്‍ നിറയേ,
നല്ല മധുരമുള്ള
ഇളം പച്ച പുല്ലുകളായിരുന്നു.

എതോ അര്‍ദ്ധരാത്രിക്ക്
പടിഞ്ഞാറുനിന്നും വെട്ടിയ
ഇടിക്കാണ്, ചെറുകൂണുകള്‍
പൊട്ടിമുളച്ചത്.

ഇന്ന്,
തൊടികള്‍ നിറയെ,
നിരനിരയായ്
വിഷകൂണുകള്‍..

പ്രകൃതിയെയും കാലത്തേയും
വെല്ലുവിളിച്ച്,
തലയുയര്‍ത്തി .....

Friday, January 22, 2010

നാഗരികത



ഇല്ലായ്മയുടെ അടുക്കളപുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പകഷണവും
കരണ്ടു തീര്ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്‍മൂലനം ചെയ്യുന്നു..

നിന്‍റെ അണലീ ദംശനമേറ്റ്,
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദയം കൊലച്ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു