പ്രിയേ...കവിതേ....
വംശവും നാശവുമില്ലാത്തവളേ...
കനലിലും പൊടിക്കുന്നവളെ...
എന്നാണ്, എന്‍റെ നനവാര്‍ന്ന
ചതുപ്പിലും മുളപൊട്ടുക?
പ്രിയേ...കവിതേ....
ശവപറമ്പിലും കറുകനാമ്പായവളേ,
വിശപ്പിനൊപ്പം ലഹരിയായ്
നുരഞ്ഞവളെ.....
എന്നാണ്, എന്‍റെ തണുത്താറിയ
കഞ്ഞിവെള്ളത്തിലും, കണ്ണിരിനൊപ്പം
ഉപ്പായ് അലിയുക?
പ്രിയേ...കവിതേ...
മുഷിഞ്ഞ തോള്‍ സഞ്ചിക്കൊപ്പം
ഊരു തെണ്ടിയവളെ...
കടത്തിണ്ണയിലും, ചാരായഷാപ്പിലും
വ്യഭിചാരശാലയിലും
അന്തിയുറങ്ങിയവളെ...
ഏതു നട്ടപാതിരക്കാണ്
എന്‍റെ ചെറ്റകുടിലിന്‍റെ
വാതിലും മുട്ടുക ?