Thursday, September 17, 2009

വാക്ക്




ഞാനെന്‍റെ വാക്കിനു
പാലും പഴവും
നെയ്യും വയമ്പും നല്‍കി .

കുളിപ്പിച്ച്,
പുത്തനുടുപ്പിച്ച്
സുന്ദരനാക്കി.


ഇരവും പകലും
പിരിയാതെയിരുന്നു
പുസ്തകം തീറ്റി.

നേദിച്ച വെണ്ണയും
സംസം തീര്‍ത്ഥവും
വിശുദ്ധ അപ്പവും
കൊടുത്തു

താടിയും മുടിയും നീട്ടി
ഭസ്മം പൂശി
ദേശാടനത്തിനയച്ചു.


എന്നിട്ടും
നിന്‍റെ വാക്കോളം
വളര്‍ന്നില്ല

ഒടുവില്‍,

കുരുടനാക്കി,
ചെകിടനാക്കി,
മദ്യപനാക്കി,
ഭ്രാന്തനും
പ്രാകൃതനുമാക്കി
വേഷം കെട്ടിച്ചു

എന്നിട്ടും!

ഇനി നഗ്നനായി നടത്തിക്കാം
ആരങ്കിലും കല്ലെറിയാതെയിരിക്കില്ല

2 comments:

  1. ഒരു കവിയുടെ രചനാജീവിതത്തിലെ സര്‍ഗ്ഗാത്മക സമസ്യയെ വളരെ ഭംഗിയായി ഇവിടെ വരച്ചിട്ടുണ്ട്‌. പക്ഷെ കവിത വായിച്ചു തീരുമ്പോള്‍ ഒരു ചോദ്യം വായനക്കാരന്‍റെ മനസ്സില്‍ ബാക്കി നില്‍ക്കുന്നു. ഏതു തരം വാക്കുകളിലാണ്‌ കവിതയ്ക്ക്‌ പൂര്‍ണ്ണത വരുന്നത്‌.... ?? എന്‍റെ അഭിപ്രായത്തില്‍ കവിതയ്ക്ക്‌ പൂര്‍ണ്ണത എന്നൊന്നില്ല. വായനക്കാരന്‍റെ ധിഷണാ വിഹായസ്സിലൂടെ അത്‌ അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

    രചനാഭംഗിക്ക്‌ വേണ്ടി വാക്കുകളില്‍ തേനും നെയ്യും തേച്ചു കൊഴുപ്പിച്ച കവിതകള്‍ ഉണ്ടായിരുന്നു പണ്ട്‌.....ഇന്ന്‌ ആ കവിത കൊട്ടാരം വിട്ട്‌ തെരുവിലേക്ക്‌ ഇറങ്ങികഴിഞ്ഞു...

    ബ്ളോഗ്ഗു കവിതയികളില്‍ പലരും പുതുകവിതയുടെ ദിശാ സൂചിയെന്ന്‌ വിശേഷിപ്പിക്കാവുന്ന നല്ല മുതിര്‍ന്ന കവികളെ വായിക്കുകയോ സ്വന്തമായി ഒരു വഴി വെട്ടി തുറക്കാന്‍ കെല്‍പില്ലാത്തവരോ ആണെന്ന്‌ തോന്നുന്നു. (ഞാനടക്കം). ഒറ്റ വായനയില്‍ ഐസുകട്ടകള്‍ പോലെ ഉരുകിപോകുന്ന കവിതകള്‍ സൃഷ്ടിക്കുന്നതിലാണ്‌ അവര്‍ക്ക്‌ താല്‍പര്യം. ശുന്യതയില്‍ നിന്ന്‌ 'നിശ്യൂന്യത' സൃഷ്ടിക്കുമ്പോള്‍ കവിതയില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അമൂല്യമായ ബന്ധത്തിനു ഉലച്ചില്‍ തട്ടുന്നു.

    മനോജ്‌ പറഞ്ഞപോലെ രണ്ടു ദ്വന്ദ്വങ്ങള്‍ കാവ്യലോകത്ത്‌ തീര്‍ച്ചയായും ഉണ്ട്‌. ഒന്ന്‌ തേനും നെയ്യും തേച്ച അലങ്കാര കവിതയും മറ്റൊന്ന്‌ മനപ്പൂര്‍വ്വം അങ്ക വൈകല്യം വരുത്തിയ കാവ്യ വികൃതികളും ആകുന്നു.

    കാലം ശിലയില്‍ കൊത്തി വച്ച കവിതകള്‍ കണ്ടിട്ടില്ലെ ചില കടല്‍ തീരങ്ങളില്‍.... പ്രകൃതിയുടെ അതേ ആഖ്യാനത്തിന്‍റെ ജൈവീകതയാണ്‌ ഒരു കവി തന്‍റെ രചനയില്‍ കൊണ്ടു വരാന്‍ ശ്രമിക്കെണ്ടതെന്ന്‌ എനിക്കു തോന്നുന്നു. അവന്‍ ജീവിതത്തില്‍ കവിത തീര്‍ക്കുകയല്ല മറിച്ച്‌ പ്രകൃതിയില്‍ നിന്നും മാലിന്യ മുക്തമായ കവിതയെ കണ്ടെടുക്കുകയാണ്‌ വേണ്ടത്‌.

    ഇന്നത്തെ കവിതകളില്‍ ഭാഷ ഗിമ്മിക്കുകളില്‍ കവിഞ്ഞ ഒന്നു ഞാന്‍ കാണുന്നില്ല. എഴുത്തില്‍ വിരിഞ്ഞു വരേണ്ട 'നൈസര്‍ഗ്ഗികത' ഇന്നൊരു കാണാക്കനിയാണ്‌.

    ReplyDelete