Tuesday, February 21, 2012

പാരായണം

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രപാരായണം ചെയ്യുന്നു,
മദ്ധ്യാഹ്നവെയില്‍.....

ആരയോ പേടിച്ച്
എവിടെയോ ഒളിച്ചിരുന്ന
കരിമൂര്‍ഖന്‍
പത്തി വിടര്‍ത്തി,
നെല്ല് ചികയുകയായിരുന്ന
കോഴിയമ്മയിലേക്ക്....

നെല്ലിത്തയ്യോട് ചേര്‍ന്നിരുന്ന്,
കിസ പറയുകയായിരുന്ന കാറ്റ്,
ഡാര്‍വ്വിനെ പഠിക്കുകയായിരുന്ന
വെള്ളരി പ്രാവിലേക്ക് ....


ഏറുകൊണ്ടും,പട്ടിണിക്കിടന്നും
ചാവാറായ ചാവാലി നായ
ഇളം പുല്ലു രുചിച്ചുകൊണ്ടിരിക്കുന്ന
നന്ദിനിക്കുട്ടിയിലേക്ക് .....

കിട്ടാന്‍ പോകുന്ന മുള്ളിന്‍റെ
രുചിയോര്‍ത്ത് ,
കൈ നുണഞ്ഞിരുന്ന കണ്ടന്‍
വിറളിപിടിച്ച്, കാക്ക പറ്റത്തിലേക്ക് ...

ഓലത്തുഞ്ചത്ത് ,
കൊട്ടുവായിട്ടിരുന്ന പ്രാപ്പിടിയന്‍
മണ്ണുവാരി കളിച്ചിരിക്കുന്ന
അണ്ണാറക്കണ്ണനിലേക്ക് ....

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രം വായിച്ചു ,
രസിച്ചിരിക്കയാണ് , ഇപ്പോഴും .
മദ്ധ്യാഹ്നവെയില്‍.....

Sunday, February 5, 2012

കീരി





ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട്
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും
അവിടെ നിന്ന്‍ മനക്കിലേയ്ക്കുമുള്ള
നിന്റെ ശരവേഗപ്പാച്ചില്‍ .

പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .

ആഞ്ഞില് കടഞ്ഞ
മരയഴി തകര്‍ത്ത്
കോഴി പറ്റങ്ങളെയെല്ലാം
മോചിപ്പിച്ചിട്ടുണ്ട്

കമ്മ്യുണിസ്റ്റ് പച്ചകളും
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക്
വീറോടെ ജാഥ നയിച്ചിട്ടുണ്ട്

എല്ലാം ശരി തന്നെ..


ഇന്നീ പഞ്ചായത്ത് റോഡില്‍
നമ്പര്‍ പ്ലേറ്റില്ലാ
വാഹനമിടിച്ച്
ചത്ത്‌ മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം
നീ പഠിക്കേണ്ടിയിരുന്നു
ആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം

Friday, January 6, 2012

കുന്ന്




അന്തിക്ക്
ദേഹാസകലം മഞ്ഞള് തേക്കും

രാവില്‍
നിലാ വെണ്ണ നെറുകില്‍ പൊത്തി
മുടി വേറെടുക്കും

ഏഴര വെളുപ്പിന്
തെളിന്നീരില്‍, വിസ്തരിച്ച്
കുളി

ഉലരാത്ത മുടിനിറയെ
കണ്ണാന്തളി ചൂടും

ചെമ്മേഘങ്ങളില്‍ വിരല്‍ തൊട്ടു
നീട്ടി കുറി വരക്കും

പ്രാണന്റെ ചെറു മിടിപ്പുകള്‍ പോലും
നിന്റെ പ്രശാന്തതയില്‍ നിന്ന്
ചിറകടിച്ചുയരുന്നത്
പ്രകൃതി വിസ്മയത്തോടെ
നോക്കി നില്‍ക്കും...

അല്ലാ....,
ഇപ്പോള്‍ നീ ഏതെണ്ണയാ തേക്കുന്നത് ?
ഏത് വെള്ളത്തിലാ കുളിക്കുന്നത്
മുടി മുക്കാലും പോയല്ലോ
ബാക്കി ഉള്ളതെല്ലാം നരച്ചല്ലോ ....

Monday, December 26, 2011

അതിനിടയില്‍ സംഭവിച്ചത്




പുലരി വന്നു
കാറ്റിനെ കൂട് തുറന്ന് വിട്ടു
പൂക്കളെ കുലുക്കിയുണര്‍ത്തി
മഴയെ സ്കൂളിലേക്കും
വെയിലിനെ പാടത്തേക്കും
പറഞ്ഞു വിട്ടു ..

നട്ടുച്ച വന്നു
വഴി നീളെ വെളുത്ത പീലികള്‍ കൊഴിച്ചു .
പൂച്ചയെ പോലെ ഉത്തരത്തിലൂടെ
നുഴ്ന്നിറങ്ങി,
അടുക്കള പഴുതിലൂടെ പുറത്തു ചാടി ..

അന്തി വന്നു
ചെമ്പരത്തി കാട്ടിലെ ഇഴജാതി ക്കൊപ്പം
കരിയിലകളില്‍ ഒളിച്ചു കളിച്ചു
തുളസി ചോട്ടിലെ തിരി കൊത്തി
മേലോട്ടുയര്‍ന്നു
ആകാശത്തിലെ കൂരകള്‍ക്കെല്ലാം
തീപിടിച്ചു .

അതിനിടയില്‍ എന്തൊക്കെയാണ്
സംഭവിച്ചത് ?
ആരോക്കയോ മരണപ്പെട്ടു
പലരും പലരും കൊലചെയ്യപ്പെട്ടു
ചിലരെ കാണാതായി
മറ്റു ചിലര്‍ സ്വയമോടുങ്ങി .

നോക്കിക്കേ
വല്ല കൂസലും ഉണ്ടോയെന്ന്!!!

ഏതെങ്കിലും ഒരു ആക്രമണത്തില്‍
കാലത്തിനും പരിക്ക് പറ്റണം
അലെങ്കില്‍
ഒരു മറാരോഗം പിടിപെട്ടു
കിടപ്പിലാവണം..

നോക്കാമല്ലോ
അന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് ...

Saturday, December 10, 2011

"റിസര്‍വ്"





കയ്യെത്താവുന്നിടത്തൊക്കെ
തണലൊരുക്കാറുണ്ട്

തന്നാലാവും വിധം
പൂക്കുകയും കായ്‌ക്കുകയും ചെയ്യാറുണ്ട്

തല ചായ്കാന്‍ ഇടം തേടി വന്നവര്‍ക്കൊക്കെ
വീടും വിരുന്നും ഒരുക്കിയിട്ടുണ്ട്

കാലം തെറ്റി വന്ന്
ഇളം പൂക്കളെയെല്ലാം
കൊഴിച്ചിട്ടും
മഴയോടോ ,

ഉണ്ണിക്കനികളെ മുഴുവന്‍
തള്ളി വീഴ്ത്തിയിട്ടിടും
കാറ്റിനോടോ
പരിഭവിച്ചിട്ടില്ല

പച്ചക്ക് നുറുങ്ങുമ്പോഴും
ഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..

തീര്‍ച്ചയായും
ചിത്ര ഗുപ്തന്റെ കണക്കു പുസ്തകത്തില്‍
മരങ്ങളുടെ സ്ഥാനം
സ്വര്‍ഗത്തില്‍ തന്നെ

അത് കൊണ്ടാണേ
മുറ്റത്ത്‌ കോടി കായ്ച്ചു നില്‍ക്കുന്ന
മുവാണ്ടാനെ ഞാന്‍ ഇപ്പോഴേ
"റിസര്‍വ്" ചെയ്തത് !

Friday, November 25, 2011

ഓര്‍മ്മത്തെറ്റ്




ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .

പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...

തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?

പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?

ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......

അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

Wednesday, November 16, 2011

തനിനിറം





മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?

ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."


മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...

"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..

പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

Friday, November 4, 2011

അമ്മക്കാഴ്ചകള്‍




അമ്മേ,
ഓരോ മുറിയിലും പതറി നടന്ന്
പരതുന്നത് ആരെയാണ് ?

വടക്കിനിയിലെ വാതില്‍ പൊളിക്കു
പിന്നില്‍
ആരും ഒളിച്ചിരിപ്പില്ലമ്മേ ...
അടുക്കളയില്‍ പഞ്ചാര പാത്രം
തൂവി പോയിട്ടുമില്ല.

നോക്കമ്മേ,
ഇടനാഴിയില്‍, വടക്കേ അറയില്‍ ,
കിഴക്കിനിയില്‍ ,
എവിടെയും, കൂവ്വപ്പീപ്പി യോ
ഓലപ്പമ്പരമോ , പ്ലാവില തൊപ്പിയോ
ചിതറിക്കിടപ്പില്ല.

ചുമരില്‍ ചെങ്കലുകൊണ്ട്
വികൃതമായ് കോറിയ
ആദ്യക്ഷര കൌതുകങ്ങളില്ല .
വിളറിയ നേര്യെതിന്‍
തുമ്പത്ത്,
അഴുക്കു പുരണ്ട
കുഞ്ഞു വിരലുകളില്ല .

തൊടിയില്‍ ,
കൃഷ്ണക്കിരീടവും , സൂര്യകാന്തിയും ,
പത്തു മണി പൂവും , നന്ത്യാര്‍വട്ടവും
വിരിഞ്ഞിട്ടില്ല .

കാറ്റില്‍ വീഴുന്ന ഓരോ
മാമ്പഴവും
മാഞ്ചോട്ടില്‍ തന്നെ കിടപ്പുണ്ടമ്മേ ...

ഇറയത്ത്‌ തിരുകിയ വടിയില്‍
കൈയും വെച്ച്
ആരെയാണമ്മേ കാത്തിരിക്കുന്നത് ?
മുട്ടോളം പുരണ്ട
പൂഴിമണല്‍ കാലുമായി
അമ്മയുടെ മകന്‍ കയറി വരില്ലമ്മേ....

വഴിത്തെറ്റി പോയ കാലത്തെ
നേര്‍വഴിയെ കൊണ്ട് വരാന്‍
ഒരു വടിയൊടിക്കമ്മേ...

Wednesday, August 17, 2011

തുമ്പക്കുടം





അത്തപൂവിളിക്ക്
കാതോര്‍ത്തു
കണ്‍ നീട്ടി
ഒരു പാവം തുമ്പക്കുടം.

ഉള്ളിലുണ്ട്
കേട്ടറിഞ്ഞ ഓണശീലുകള്‍
ആരവങ്ങള്‍,
ആഹ്ലാദങ്ങള്‍...
ഇടവഴികള്‍ താണ്ടിയെത്തുന്ന
നന്മയുടെ ഓലകുട.

ഓരോ കാലൊച്ചയും
അടുത്തണയുമ്പോള്‍
ആശ്വസിക്കും.
കണ്ണടച്ച്,
പ്രാര്‍ത്ഥിച്ച്
കാത്തിരിക്കും
ഒരു ഉണ്ണികൈ സ്പര്‍ശം

പൂവട്ടിയില്‍
ഒരു രാത്രി
പൂക്കളത്തില്‍
ഒരു പകല്‍
അത്രയും മതി ...

തെക്കേ പറമ്പിലെ
തുമ്പ നാമ്പേ
നീ കിളിര്‍ത്തതു
ആണ്ടു തികയാത്ത മുത്തശ്ശിയുടെ
നെഞ്ചത്ത് തന്നെയായതു
നന്നായി
അലെങ്കില്‍ എന്നേ.......

Monday, August 1, 2011

ഓര്‍മ്മകളുടെ പള്ളികൂടം ...................




ഓര്‍മ്മകളുടെ പള്ളികൂടം
ചോര്‍ന്നോലിക്കുന്നു
കുഞ്ഞുടുപ്പുകള്‍ നനയുന്നു.
കുഞ്ഞിച്ചിറകുകള്‍ നനയുന്നു.
സ്ലേറ്റും മഷിത്തണ്ടും പെന്‍സിലും
നനയുന്നു.
'അ' യും 'ഇ' യും' ഉ' വും
നനയുന്നു.
വാസുക്കുട്ടനും റഷീദും
ഖദീജയും നനയുന്നു
സരോജിനി ടീച്ചര്‍ നനയുന്നു
ഞാനും നീയും നനയുന്നു
നമ്മുടെ ബാല്യം നനയുന്നു
ബാല്യത്തിന്റെ ചിരി നനയുന്നു...

ഓര്‍മ്മകളുടെ പള്ളികൂടം ...................

Monday, July 25, 2011

കവി




അമ്മക്ക്
ചൊല്ലുള്ളി ഇല്ലാത്ത ചെക്കന്‍

അച്ഛന്
ആകെ പറ്റിയൊരു അബദ്ധം

എട്ടന്
മാനം കെടുത്താനൊരു ജന്മം

പെങ്ങള്‍ക്ക്
ഊരു തെണ്ടി ...

നാട്ടാര്‍ക്ക്
അരവട്ടന്‍..

അവള്‍ക്ക്‌
അവള്‍ക്കു മാത്രം
കവി ......

Monday, July 18, 2011

കസേരകള്‍




വീടിനുള്ളില്‍
പുതിയ കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പിഞ്ചു കുഞ്ഞിനെക്കാളും
മൃദുവായ കുഷ്യനോട് കൂടിയത് ,

ഇരിപ്പിടമായും
കിടക്കയായും
ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നത്‌,

സൗകര്യം പോലെ
നിവര്‍ത്താനും ചുരുക്കാനും
കഴിയുന്നത്‌ ,

സ്വിച്ച് ഇട്ടാല്‍
പതിയെ ഊഞ്ഞാലാട്ടുന്നത്

സിംഹാസനം പോലെ
തലയെടുപ്പുള്ളത്.

അവള്‍ പറയുന്നത് ശരിയാണ്
വലിച്ചെറിയണം,
വിരുന്നുകാര്‍ കാണാതെ ,
അകമുറിയിലൊളിപ്പിച്ച,
ഒറ്റക്കാലൊടിഞ്ഞ
രണ്ട് കസേരകളും......

Sunday, July 10, 2011

തേവിടിശ്ശി പൂവ്




തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !

ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍
വനജേച്ചിയില്‍ കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ....

എത്ര നോക്കി നിന്നിട്ടുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
ചുറ്റി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...

ഉം .........

എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ..............

-- തേവിടിശ്ശി പൂവ് : അരി പൂവ്, കൊങ്ങിണി പൂവ്, കമ്മല്‍ പൂവ്

Saturday, July 2, 2011

കാറ്റും ഞാനും




കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്‍റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?

പകരം നീ എത്ര തവണ
എന്‍റെ ജനാല കൊട്ടിയടച്ചു?
മേശപ്പുറത്തെ കുത്തിക്കുറിപ്പുകളെല്ലാം
വലിച്ച് താഴെയിട്ടു?
മാഞ്ചില്ല കുലുക്കി
പൂവെല്ലാം കൊഴിച്ചു?
മഴയെ കൂട്ടുപിടിച്ച്
കുട തട്ടിതെറിപ്പിച്ചു
ഞാന്‍ എന്തെങ്കിലും പറഞ്ഞോ?

എനിക്കറിയാം
നിന്‍റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
അതിലെങ്ങാനും തൊട്ടാല്‍
കാറ്റേ, നിന്‍റെ ചെവി ഞാന്‍ പൊന്നാക്കും
അതവിടെ ഇതളും നീട്ടി
നിന്നോട്ടെ, പാവം!!!

Sunday, June 26, 2011

മഴ കാണുന്ന പെണ്‍കുട്ടികള്‍




ഓരോ മഴ പെയ്യുമ്പോഴും
ജനല്‍ പാളി തുറന്ന്,
പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും
പ്രണയം കണ്ട്,
സ്വപ്നം നെയ്യുന്ന പെണ്‍കുട്ടീ .....

അകലെ,
നിന്റെ അതേ പ്രായത്തില്‍ ഒരുവള്‍
കടല്‍ വക്കിലെ കൂരയിലിരുന്നു
മഴയെ നോക്കി പിറുപിറുക്കുന്നത്
എന്തായിരിക്കും ?

Wednesday, May 18, 2011

അഭയാര്‍ഥികള്‍




പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

Wednesday, May 4, 2011

വാല്



എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!

Tuesday, March 22, 2011

ട്രാക്കില്‍ കണ്ടത്




മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !


തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

"അച്ഛാ" യെന്ന് മക്കളും
"ചേട്ടാ" യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
"പറ്റിച്ചേ " യെന്ന് പൊട്ടിച്ചിരിക്കണേ നിഷ്കളങ്കാ ... ..

Thursday, December 9, 2010

മരിച്ചവര്‍ കൊണ്ടുപോകുന്നത്




ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

നാരായണന്‍ നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന്‍ കുന്ന്

...........................
............................
.........................

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?

Thursday, November 18, 2010

മുള്ളു പാതകള്‍



ഇരുപത്തിയെട്ടിനു കെട്ടിയ
കറുത്ത ചരട്.
തോന്നികുരുമ്പില്‍ നിന്നും
പൂജിച്ചു വാങ്ങിയ വെള്ളി തകിട്
മണ്ണാന്‍ കേശവന്‍ ജപിച്ചൂതിയ
മഞ്ഞ ഉറുക്ക്.
എന്നിട്ടും ,പത്തില്‍ വെച്ചെന്നെ
'വയലാറിന്റെ 'പ്രേതം പിടികൂടി ..

ദിക്കറിയാതെ മനസ്സ് നടത്തിയ
ബൊഹീമിയന്‍ യാത്രകള്‍
വായനാ മുറിയിലെ
വിളര്‍ത്ത വെളിച്ചത്തിലൂടെ ഊര്‍ന്നു വീണ
ചിലിയന്‍ രുധിരാക്ഷരങ്ങള്‍
കാതിനെ തുളച്ച ബൊളീവിയന്‍ ഗര്‍ജനം
എന്നിട്ടും, കോളേജില്‍ വെച്ചെന്നെ
"നന്ദിത" പ്രണയ തടവിലാക്കി


"മരിയ" ഉറക്കം നടിച്ചുറങ്ങും
ജുഹുവിലെ "പീത സായന്തന"ത്തിലോ ?
പരിചിതമായ ഗോവന്‍ തെരുവിലെ
കശുമാ ചോട്ടിലോ ....
ഞാന്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ
"ജലരഹിതമായി" കുടിച്ചിറക്കി ....

ഇന്ന് ,
ഒരു കണ്ണില്‍ ചോരയും
മറു കണ്ണില്‍ അഗ്നിയുമായി
സച്ചിദാനന്ദന്‍

നുരുങ്ങാക്ഷരങ്ങളില്‍
ഉദ്ബോധനത്തിന്റെ
ജൈവ കോശങ്ങള്‍ നിറച്ച്
കെ ജി ശങ്കര പിള്ള

അബോധത്തിന്റെ
അടിത്തട്ടിലെവിടെയോ
കവിതയുടെ വേശ്യ ഗൃഹമുണ്ടെന്നു
മന്ത്രിച്ച്‌ എ അയ്യപ്പന്‍



ഇനി, ഏതു വിഷം കുത്തി വെച്ചാല്‍
കവിതയുടെ നരകത്തീരതടിയാം
എന്നറിയാതെ ഉഴറി ഞാന്‍.......

*********************
മരിയ,പീത സായന്തനം ,ജലരഹിതമായ ...എല്ലാം ചുള്ളികാടിന്റെ എവിടെ ജോണിലെ പ്രയോഗങ്ങള്‍

Wednesday, July 14, 2010

കണ്ണനും രാധയും




പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Wednesday, March 24, 2010

മാവേ....പൂക്കില്ലേ?????????????




ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല


നാളെ തന്നെ ഊഞ്ഞാലിടാം
ചോട്ടില്‍ തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം

പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?


ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..
Tags:


Share

Thursday, February 4, 2010

വികസനം



പണ്ട്,
തൊടികള്‍ നിറയേ,
നല്ല മധുരമുള്ള
ഇളം പച്ച പുല്ലുകളായിരുന്നു.

എതോ അര്‍ദ്ധരാത്രിക്ക്
പടിഞ്ഞാറുനിന്നും വെട്ടിയ
ഇടിക്കാണ്, ചെറുകൂണുകള്‍
പൊട്ടിമുളച്ചത്.

ഇന്ന്,
തൊടികള്‍ നിറയെ,
നിരനിരയായ്
വിഷകൂണുകള്‍..

പ്രകൃതിയെയും കാലത്തേയും
വെല്ലുവിളിച്ച്,
തലയുയര്‍ത്തി .....

Friday, January 22, 2010

നാഗരികത



ഇല്ലായ്മയുടെ അടുക്കളപുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പകഷണവും
കരണ്ടു തീര്ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്‍മൂലനം ചെയ്യുന്നു..

നിന്‍റെ അണലീ ദംശനമേറ്റ്,
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദയം കൊലച്ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

Thursday, December 24, 2009

തിരച്ചില്‍



കശുമാവാറ്റിന്‍റെ
അഗ്നി പര്‍വ്വതം പുകയുന്ന,
ഗോവന്‍ ആന്‍റിയുടെ,
പൂമുഖത്ത്....

ജുഹു ബീച്ചിലെ
മുളംകാടിനുമുമ്പില്‍
ഊഴം കാത്തു നില്ക്കുന്ന
നിഴല്‍ രൂപങ്ങള്‍ക്കിടയില്‍...

റയില്‍വേ സ്റ്റേഷനിലെ
കോണിപടിക്കുതാഴെ
ചോരയൊട്ടിക്കിടക്കുന്ന
വെളുത്ത മുണ്ടിനടിയില്‍...

മനോരഞ്ജന്‍പാര്‍ക്കിലെ
ബോഗണ്‍വില്ലകള്‍ക്കിടയില്‍
ജീവിതമൂതി രസിക്കുന്ന
ചരസികളുടെ കൂട്ടത്തില്‍...

പീലഹൌസിലെ*
മോത്തി തിയ്യേറ്ററിനുള്ളില്‍
ചുറ്റി പുണര്‍ന്നു പുളയുന്ന
നിഴല്‍ ചിത്രങ്ങള്‍ക്കുമുമ്പില്‍...

ഇല്ല, ഇവിടെയൊന്നും...


റയില്‍വേ കോളണിയിലെ,
വിയര്‍പ്പു തങ്ങുന്ന
കുടുസ്സുമുറിയില്‍,
ചുണാ,മ്പടര്‍ന്നു ചിതറിയ
തറയില്‍,
ഇരുട്ടിനോടും നിശബ്ദതയോടും
സല്ലപിച്ച്,
സ്വപ്നങ്ങളോട് കലഹിച്ച്,
കിടപ്പുണ്ട്, ഞാന്‍...

*****************
പീലാഹൌസ് : മുംബയിലെ ഒരു വേശ്യാതെരുവ്

Tuesday, December 15, 2009

കരിനാഗങ്ങള്‍



ഇത്രമാത്രം
കരിനാഗങ്ങള്‍ എവിടെ നിന്നാണു
വന്നത്?

കൊടിയ വിഷത്തിന്റെ
രസസഞ്ചി പേറി
നിഴലിന്‍റെ മറപറ്റി
ഏതു മാണിക്ക്യകല്ലു തേടിയാണവ
ഇഴഞ്ഞു നീങ്ങുന്നത്?

കുറ്റികാട്ടിനുള്ളില്‍ നിന്നും
ഇലയനക്കം ഞാനും കേട്ടതാണ്......

ദംശനം.....ദംശനം.....ദംശനം.....

എത്രപേര്‍...?
എത്ര തവണ...?

സന്ധ്യയുടെ അവസാനതുള്ളി
രക്തവുമൂറ്റി, ദാഹം തീര്‍ത്ത്,
വിറകൊള്ളുന്ന കടല്‍...

വിയൊര്‍ത്തൊലിച്ച
കാറ്റിന്‍റെ ശീല്‍ക്കാരങ്ങള്‍...

ശാന്തം....ശാന്തം....ശാന്തം....

പൊട്ടിയൊലിക്കുന്ന വഴിവിളക്കിന്‍റെ
ചോട്ടില്‍
ഒട്ടിയ നോട്ടെണ്ണുന്ന
നീലിച്ച ശരീരം.

എത്ര പെട്ടന്നാണ്
രക്തധമനികളില്‍
വിഷം അരിച്ചു കയറിയത്..!

കണ്ണിലെ നക്ഷത്രങ്ങളെല്ലാം
അടര്‍ന്നു വീണത്!

വിവേകത്തിന്‍റെ പടമുരിഞ്ഞു
വികാരം ഫണം വിടര്‍ത്തിയത്!

പാതിപിളര്‍ന്ന നാവ് നീട്ടി,
ഇരുളോരം പറ്റി,
പഞ്ചാരമണലിലൂടെ,
മാണിക്യകല്ലു തേടി,
ഇഴഞ്ഞ്... ഇഴഞ്ഞ് ...ഇഴഞ്ഞ്

(ജുഹുവിലെ സ്ഥിരം കാഴ്ചയാണിത്..)

Saturday, November 14, 2009

പ്രിയേ...കവിതേ....

പ്രിയേ...കവിതേ....
വംശവും നാശവുമില്ലാത്തവളേ...
കനലിലും പൊടിക്കുന്നവളെ...
എന്നാണ്, എന്‍റെ നനവാര്‍ന്ന
ചതുപ്പിലും മുളപൊട്ടുക?

പ്രിയേ...കവിതേ....
ശവപറമ്പിലും കറുകനാമ്പായവളേ,
വിശപ്പിനൊപ്പം ലഹരിയായ്
നുരഞ്ഞവളെ.....
എന്നാണ്, എന്‍റെ തണുത്താറിയ
കഞ്ഞിവെള്ളത്തിലും, കണ്ണിരിനൊപ്പം
ഉപ്പായ് അലിയുക?

പ്രിയേ...കവിതേ...
മുഷിഞ്ഞ തോള്‍ സഞ്ചിക്കൊപ്പം
ഊരു തെണ്ടിയവളെ...
കടത്തിണ്ണയിലും, ചാരായഷാപ്പിലും
വ്യഭിചാരശാലയിലും
അന്തിയുറങ്ങിയവളെ...

ഏതു നട്ടപാതിരക്കാണ്
എന്‍റെ ചെറ്റകുടിലിന്‍റെ
വാതിലും മുട്ടുക ?

Wednesday, September 23, 2009

***അന്നും ഇന്നും***




അന്ന്
അവന്‍റെ പ്രണയം
രക്തത്തിലലിഞ്ഞെന്നു കരുതിയാണ്
കൈ ഞരമ്പ് മുറിച്ചത്

ഒഴുകിയിറങ്ങുന്ന രക്തതുള്ളികളില്‍
കാളകൂടം പോലെ പ്രണയം നുരഞ്ഞു
പൊന്തിയിരുന്നു...

അസ്വസ്ഥതകള്‍ നിറഞ്ഞ്
ഉറക്കമില്ലാത്ത രാവുകളില്‍
കോറിയിട്ട, കണ്ണിരു വീണ്
പടര്‍ന്ന അക്ഷരങ്ങളിലൂടെ
ലോകം എന്‍റെ പ്രണയത്തെ ഊറ്റിക്കുടിക്കും
എന്ന് കരുതിയാണ്
ഡയറി കത്തിച്ചു കളഞ്ഞത്.....

ഇരുട്ടുമാത്രമുള്ള മുറിയില്‍
ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
വേഴ്ച നടത്തിയതിനാണ്
മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്

ഇന്ന്,
ഒരു സ്നേഹമരത്തിന്‍റെ തണലില്‍
അരുമക്കിടാങ്ങളുടേ വാത്സല്യചൂടില്‍
മനസ്സ് നിറഞ്ഞിരിക്കുമ്പോഴും
ഇടതു കൈത്തണ്ടയിലെ ചെറുമുറിപ്പാടിലൂടെ
പ്രണയം പല്ലിളിക്കുന്നു......
മറവിയെ കാര്‍ന്നു തിന്ന്,
വഞ്ചനയുടെ മുഖവുമായി
അതെന്നെ പരിഹസിക്കുന്നു

Thursday, September 17, 2009

വാക്ക്




ഞാനെന്‍റെ വാക്കിനു
പാലും പഴവും
നെയ്യും വയമ്പും നല്‍കി .

കുളിപ്പിച്ച്,
പുത്തനുടുപ്പിച്ച്
സുന്ദരനാക്കി.


ഇരവും പകലും
പിരിയാതെയിരുന്നു
പുസ്തകം തീറ്റി.

നേദിച്ച വെണ്ണയും
സംസം തീര്‍ത്ഥവും
വിശുദ്ധ അപ്പവും
കൊടുത്തു

താടിയും മുടിയും നീട്ടി
ഭസ്മം പൂശി
ദേശാടനത്തിനയച്ചു.


എന്നിട്ടും
നിന്‍റെ വാക്കോളം
വളര്‍ന്നില്ല

ഒടുവില്‍,

കുരുടനാക്കി,
ചെകിടനാക്കി,
മദ്യപനാക്കി,
ഭ്രാന്തനും
പ്രാകൃതനുമാക്കി
വേഷം കെട്ടിച്ചു

എന്നിട്ടും!

ഇനി നഗ്നനായി നടത്തിക്കാം
ആരങ്കിലും കല്ലെറിയാതെയിരിക്കില്ല

Friday, May 29, 2009

നഗരം..ഒരു ദിനം



പുലരി,
കട‍തിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മൂരി നിവര്‍ത്തി
വെയില്‍ നോക്കി
പല്ലിളിച്ചു

പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി

സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു

രാവ്
ഇരുളില്‍ നിന്നും
നിഴല്‍ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റി